നമീബിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ച ചീറ്റകളെ ചീറ്റകളെ വലിയ സുരക്ഷാ സംവിധാനത്തിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. പുതിയ ആവാസ വ്യവസ്ഥയുമായി ഇവ ഇണങ്ങിയ ശേഷം തുറസായ വനത്തിലേക്ക് തുറന്ന് വിടും. എന്നാല്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ അതിജീവിക്കുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ വിദഗ്ദ്ധര്‍. ഒരു ദേശീയ ചാനലിനോട് സംസാരിക്കവേ പ്രകൃതി സംരക്ഷകനായ വാല്‍മിക് ഥാപ്പര്‍ തന്റെ ആശങ്ക പങ്കുവച്ചത്.
കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ക്ക് നിരവധി ശത്രുക്കളെ നേരിടേണ്ടി വരുമെന്നാണ് പറയുന്നത്. കഴുതപ്പുലികള്‍, പുള്ളിപ്പുലികള്‍, നായ്ക്കള്‍ എന്നിവയ്ക്ക് ചീറ്റകളെ കൊല്ലാന്‍ കഴിയുമെന്ന് വാല്‍മിക് ഥാപ്പര്‍ അഭിപ്രായപ്പെടുന്നു. ചീറ്റകള്‍ക്ക് ഇവിടെ ഇരതേടുന്നതിനും, സമാധാനമായി നടക്കുവാനും, കുഞ്ഞുങ്ങളെ വളര്‍ത്തുവാനും നിരവധി ഭീഷണികളെ നേരിടേണ്ടി വരും.
ചീറ്റകളുടെ പ്രധാന ശത്രുക്കളാണ് പുള്ളിപ്പുലിയും, കഴുതപ്പുലിയും. ഇവ രണ്ടും കുനോയില്‍ ധാരാളമുണ്ട്. ആഫ്രിക്കയില്‍ ഹൈനകള്‍ ചീറ്റപ്പുലികളെ ഓട്ടിക്കുകയും, കൊല്ലുകയും ചെയ്യാറുണ്ട്. ഈ ഭീഷണികള്‍ കുനോയിലുമുണ്ട്. മറ്റൊരു വലിയ ഭീഷണി കുനോയ്ക്കു ചുറ്റുമുള്ള 150 ഗ്രാമങ്ങളാണ്. ചീറ്റകള്‍ ഈ മേഖലയിലേക്ക് ഇറങ്ങിയാല്‍ ഇവിടെ ആരെയും കടിച്ചുകീറാന്‍ തക്ക ശൗര്യമുള്ള നായകളുണ്ട്. ഇവയും പൂച്ചകളോട് സാമ്യമുള്ള സൗമ്യ മൃഗമായ ചീറ്റകള്‍ക്ക് ഭീഷണി ഉയര്‍ത്തും. കുനോയില്‍ ചീറ്റപ്പുലികള്‍ക്ക് ഭീഷണിയായി കടുവ എത്താനും സാദ്ധ്യതയുണ്ട്. കാരണം രണ്‍തംബോറില്‍ നിന്ന് കടുവകള്‍ ഈ മേഖലയില്‍ എത്താറുണ്ട്.
മറ്റൊന്ന് ആഫ്രിക്കന്‍ വനപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥലങ്ങള്‍. ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്ക് പോലെയുള്ള സ്ഥലങ്ങളിലെ കിലോമീറ്ററുകള്‍ വ്യാപിച്ച് കിടക്കുന്ന പുല്‍മേടുകള്‍ ചീറ്റകള്‍ക്ക് അതിവേഗം ഓടിയകലാന്‍ കഴിയുന്നവയാണ്. കുനോയിലെ വനപ്രദേശങ്ങളെ ഇത്തരത്തില്‍ പുല്‍മേടുകളാക്കി മാറ്റിയില്ലെങ്കില്‍ അതിവേഗത്തില്‍ പായാന്‍ ചീറ്റകള്‍ക്ക് കഴിയില്ല. കല്ലുകള്‍ നിറഞ്ഞ ഇടത്ത് വീണ് പരിക്കേല്‍ക്കാനും സാദ്ധ്യതയുണ്ട്. വനഭൂമിയെ പുല്‍മേടാക്കിമാറ്റാന്‍ നിരവധി നിയമപ്രശ്‌നങ്ങളുണ്ട്, അതിനാല്‍ കുനോയില്‍ അത് സാദ്ധ്യമാകുമോ എന്ന് കണ്ടറിയണം. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും ചീറ്റകള്‍ പിന്നാക്കമാണ്.
കൂടാതെ കുനോയില്‍ ചീറ്റകള്‍ ആവശ്യത്തിന് കൃഷ്ണ മൃഗങ്ങളെയോ ചിങ്കാരകളെയോ ഇരയായി ലഭ്യമാക്കണം. ഈ ജീവികളെ വളര്‍ത്തിക്കൊണ്ടു വന്നില്ലെങ്കില്‍ ചീറ്റകളുടെ കണ്ണ് പതിയുന്നത് പുള്ളിമാനുകളിലാവും. എന്നാല്‍ നീണ്ട കൊമ്പുകളുള്ള പുള്ളിമാനെ വേട്ടയാടുമ്പോള്‍ ചീറ്റകള്‍ക്ക് പരിക്കേല്‍ക്കാന്‍ സാദ്ധ്യത കൂടുതലാണ്. പരിക്കുകള്‍ താങ്ങാന്‍ ശേഷിയില്ലാത്ത മൃഗമാണ് ചീറ്റകള്‍.
ലോകത്തെ ഏറ്റവും വേഗതയുള്ള ( മണിക്കൂറില്‍110 കിലോമീറ്റര്‍വരെ) മൃഗമായ ചീറ്റപ്പുലികള്‍ എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ആവാസവ്യവസ്ഥയിലേക്ക് വരുന്നത്. കുനോയില്‍ വിഹരിച്ചിരുന്ന ഏഷ്യന്‍ ചീറ്റപ്പുലികള്‍ക്ക് 1952ല്‍ വംശനാശം സംഭവിച്ചിരുന്നു.
യാത്രാക്ഷീണവും മയക്കുമരുന്ന് കുത്തിവച്ചതിന്റെ ആലസ്യവും പ്രകടമാക്കിയ ചീറ്റകള്‍ പുതിയ സ്ഥലം കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നമീബിയയിലെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സി.സി.എഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറും ലോകപ്രശസ്ത ചീറ്റ വിദഗ്ദ്ധനുമായ ലോറി മാര്‍ക്കറാണ് കൈമാറ്റത്തിന് നേതൃത്വം വഹിച്ചത്. അദ്ദേഹം ചീറ്റകളെ ഇന്ത്യയിലേക്ക് അനുഗമിച്ചു.
2009ല്‍ വിഭാവനം ചെയ്ത 'ആഫ്രിക്കന്‍ ചീറ്റ ഇന്‍ട്രൊഡക്ഷന്‍ പ്രൊജക്റ്റ് ഇന്‍ ഇന്ത്യ' പ്രകാരമാണ് ചീറ്റകളെ കൊണ്ടുവന്നത്. വലിയ മാംസഭുക്കുകളുടെ ലോകത്തെ ആദ്യത്തെ ഭൂഖണ്ഡാന്തര മാറ്റമാണിത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകള്‍ ഇന്ന് ലോകത്താകെ 7,000 എണ്ണമാണുള്ളത്.
റേഡിയോ കോളറുകള്‍ കഴുത്തില്‍ കെട്ടിയതിനാല്‍ ചീറ്റകളുടെ നീക്കങ്ങള്‍ വിദഗ്ദ്ധ സംഘം ഉപഗ്രഹസഹായത്തോടെ 24മണിക്കൂറും നിരീക്ഷിക്കും. ഒരുമാസം നിരീക്ഷിച്ച ശേഷമേ വിശാലമായ വനത്തിലേക്ക് വിടുകയുള്ളൂ. രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍ ചീറ്റകളും നാലരയും അഞ്ചരയും വയസുള്ള മൂന്ന് ആണ്‍ ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1