ബിബിസി ഡോക്യുമെന്ററി: ലിങ്ക് എങ്ങനെ നീക്കം ചെയ്തു എന്തിന് നീക്കം ചെയ്തു

JANUARY 31, 2023, 6:37 AM

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി വിവാദം ഇനി അടങ്ങയിട്ടില്ല. പക്ഷെ താല്‍ക്കാലികമായെങ്കിലും അതിന് തടയിടാന്‍ ലിങ്ക് നീക്കം ചെയ്തതലൂടെ സാധിച്ചു. 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന പേരില്‍ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡോക്യുമെന്ററി കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ഐടി നിയമം 2021 പ്രകാരമുള്ള അടിയന്തര അധികാരം ഉപയോഗിച്ചാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര ഉത്തരവിട്ടത്.

എന്താണ് ഈ നിയമങ്ങള്‍ ?

അടിയന്തര സാഹചര്യങ്ങളില്‍ ചില വിവരങ്ങള്‍ തടയുന്നതിനുള്ള സര്‍ക്കാരിന്റെ അധികാരത്തെപ്പറ്റി വിവരിക്കുന്ന അനുഛേദമാണ് ഐടി നിയമം 2021 ലെ ആര്‍ട്ടിക്കിള്‍ 16. 2021 ഫെബ്രുവരി 25 നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് ) 2021 ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ നിയമമനുസരിച്ച് പൊതുസുരക്ഷയെ ബാധിക്കുന്നതോ രാജ്യതാല്‍പര്യത്തിന് എതിരായതോ ആയ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത് തടയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.

ഡോക്യുമെന്ററി: സര്‍ക്കാരിന്റെ നിലപാട്


കേന്ദ്ര സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗന്‍ഡ ചിത്രമാണ് ബിബിസിയുടെ ഡോക്യുമെന്ററി എന്നാണ് വിലയിരുത്തല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാര്‍ത്തപ്രക്ഷേപണ മന്ത്രാലയം തുടങ്ങിയ എല്ലാ വകുപ്പുകളും ഡോക്യുമെന്ററിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഇന്ത്യയില്‍ പ്രയോഗിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മാതൃകയാണ് ഈ ഡോക്യുമെന്ററി പിന്തുടരുന്നതെന്ന് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അനില്‍ ദിയോ സിംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ സി ഗോയല്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശശാങ്ക്, റോ മുന്‍ മേധാവി സഞ്ജീവ് ത്രിപാഠി, മുന്‍ എന്‍ഐഎ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ മോഡി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ച പ്രമുഖര്‍.

ഈ ഡോക്യുമെന്ററി ഒരു നിഷ്പക്ഷ വിമര്‍ശനമല്ല നടത്തുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ അഖണ്ഡതയേയും ഐക്യത്തേയും ചോദ്യം ചെയ്യുന്നതാണ് ഡോക്യുമെന്ററിയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ അത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും രാജ്യത്തിന്റെ സമാധാനം തകര്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ഡോക്യുമെന്ററിയുടെ യുട്യൂബ് ലിങ്കുകള്‍ ഷെയര്‍ ചെയ്ത അമ്പതിലധികം ട്വീറ്റുകള്‍ ഇതിനോടകം തന്നെ ബ്ലോക്ക് ചെയ്തു. ബിബിസി ഡോക്യുമെന്ററിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നടത്തിയത്.

'മോഡിയെ അപകീര്‍ത്തിപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം നിര്‍മിച്ച ഡോക്യുമെന്ററിയാണിത്. ചില മുന്‍വിധികളും വസ്തുതക്കു നിരക്കാത്ത കാര്യങ്ങളും കൊളോണിയല്‍ ചിന്തയുമെല്ലാം വ്യക്തമായി ഡോക്യുമെന്ററിയില്‍ കാണാന്‍ സാധിക്കും. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല'',എന്നാണ് അരിന്ദം ബാഗ്ചി പറഞ്ഞത്.

റഷ്യയുടെ പിന്തുണ

അതേസമയം ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി റഷ്യയും രംഗത്തെത്തിയിരുന്നു. വിവിധ മുന്നണികളില്‍ വിവര യുദ്ധം ( ഇന്‍ഫര്‍മേഷന്‍ വാര്‍) നടത്താനാണ് ബിബിസി ലക്ഷ്യമിടുന്നതെന്നായിരുന്നു റഷ്യയുടെ ആരോപണം.'റഷ്യയ്‌ക്കെതിരെ മാത്രമല്ല, സ്വതന്ത്ര നയം സ്വീകരിക്കുന്ന മറ്റ് ആഗോള അധികാര കേന്ദ്രങ്ങള്‍ക്കെതിരെയും ബിബിസി വിവര യുദ്ധം നടത്തുന്നതിന്റെ മറ്റൊരു തെളിവാണ് ഇത് എന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.

'ബിബിസി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളില്‍ പോലും പോരാടുകയാണ്, ചില ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ നടത്താനുളള ഉപകരമായി മറ്റുള്ളവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. അതിനുസരിച്ച് ബിബസിയെ പരിഗണിക്കണം,' സഖരോവയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് കലാപത്തിന്റെ ചില വശങ്ങളാണ്  രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലുളളതെന്നാണ് ബിബിസി അവകാശപ്പെടുന്നത്.'ഇന്ത്യ: ദി മോഡി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും അടുത്തിടെ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യമൊട്ടുക്കെ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.

ഡോക്യുമെന്ററിയെ തള്ളാതെ അമേരിക്ക

എന്നാല്‍ ബിബിസിയുടെ ഡോക്യുമെന്ററിയെ തള്ളാതെ അമേരിക്ക പ്രതികരിച്ചത്. മാധ്യമ സ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കന്‍ വക്താവ് നെദ് പ്രൈസ് പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത, മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യം നല്‍കുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും അമേരിക്ക പറഞ്ഞു

ഡോക്യുമെന്ററി താന്‍ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം. അവ അതുപോലെ തന്നെ തുടരും. ഇന്ത്യയിലെ നടപടികളില്‍ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ടെന്നും നെദ് പ്രൈസ് പറഞ്ഞു. പതിവ് മാധ്യമ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam