മിൽഖാ സിങ്ങിൽ നിന്ന് റിലേ ഓട്ടം പഠിച്ചിട്ടും കൈയിലെടുത്തത് ആതുരശുശ്രൂഷാ ബാറ്റൺ

JULY 23, 2021, 9:53 PM

തൊടുപുഴ: കെറോണ വൈറസിനെ നോക്കുകുത്തിയാക്കി പന്തീരായിരത്തോളം കായിക താരങ്ങൾ ടോക്കിയോ ഒളിമ്പിക്‌സിൽ ആവേശ ജ്വാലയുയർത്തവേ, തൊടുപുഴയിൽ ആതുര ശുശ്രൂഷാരംഗത്തുള്ള സിസ്റ്റർ ഗ്രാസിയയുടെ ഓർമ്മകളിൽ നിറയുന്നത് 1960 റോം ഒളിമ്പിക്‌സിലെ 'പറക്കലിനു' മുമ്പായി പട്യാലയിലെ പരിശീലന ക്യാമ്പിൽ തങ്ങൾക്ക് റിലേ ഓട്ടത്തിന്റെ ട്രിക്കുകൾ കാണിച്ചുതന്ന മിൽഖാ സിങ്ങ്.

മിൽഖാ സിങ്ങിനൊപ്പം ഒളിമ്പിക് പരിശീലന ക്യാമ്പിൽ പങ്കെടുത്തെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരുന്നതിനാൽ റോമിലേക്കുള്ള യാത്ര റദ്ദായതിന്റെ ഇച്ഛാഭംഗവുമായി അന്ന് നാട്ടിലേക്കു മടങ്ങിയ കരിമണ്ണൂർ കുഴിക്കാട്ട് കുടുംബാംഗമായ കെ.വി. ഏലിക്കുട്ടി വൈകാതെ ട്രാക്ക് മാറ്റിയ ശേഷം സന്യാസി വ്രതത്തിന്റെ ബാറ്റൺ സ്വന്തമാക്കി സിസ്റ്റർ ഗ്രാസിയയായി.

നേരത്തെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ മിൽഖാ സ്വർണം നേടിയപ്പോൾ രണ്ടാമതായിരുന്ന മാൽക്കം സ്‌പെൻസറാണ് റോം ഒളിമ്പിക്‌സിലെ 400 മീറ്ററിൽ 0.13 സെക്കൻഡ് വ്യത്യാസത്തിന് വെങ്കലം നേടിയതെന്നും ഫൈനലിൽ മത്സരിച്ച ആറു പേരിൽ ആദ്യ നാലു സ്ഥാനക്കാരും ഒളിമ്പിക് റെക്കോർഡ് (45.9) മറികടന്നെന്നുമുള്ള വിവരങ്ങൾ നാട്ടിലെത്തി അറിഞ്ഞപ്പോഴുണ്ടായ ദുഃഖം കഴിഞ്ഞ മാസം 18 ന് അദ്ദേഹത്തിന്റെ വിയോഗ വാർത്ത വന്നതോടെ അധികരിച്ചു.

vachakam
vachakam
vachakam

കായിക വേദിയുടെ ഗൃഹാതുര സ്മരണകൾ കൈവിടാതെ തന്നെ പൈങ്കുളം എസ്.എച്ച് ആശുപത്രിയിൽ ഇപ്പോഴും സേവന നിരതയാണവർ.ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കർഷക കുടുംബാംഗമായ ഏലിക്കുട്ടി കായിക രംഗത്തേക്ക് കടന്നു വന്നത്. എട്ടാം ക്ലാസ്സിലെത്തിയപ്പോൾ പെരുമ്പാവൂരിൽ നടന്ന ഇന്റർ സ്‌കൂൾ മീറ്റിൽ ആദ്യമായി പങ്കെടുത്തു;

അഞ്ചിനങ്ങളിൽ നാലിലും മെഡൽ നേടി.ഓട്ടം,ലോങ്ങ് ജമ്പ് ,ജാവലിൻ ത്രോ എന്നിവയിലെല്ലാം തിളങ്ങി. 1960 ലെ ദേശീയ മീറ്റിൽ ജാവലിനിലെ പ്രകടനം മെഡലിനരികെയെത്തിയെങ്കിലും ഒടുവിൽ പ്രതീക്ഷ തെറ്റി.

പക്ഷേ, ഓട്ടത്തിലെ മികവിലൂടെ റോം ഒളിമ്പിക്‌സിലേക്കുള്ള 400 മീറ്റർ റിലേ ടീമിൽ മായ മാത്യൂസ്,കെ.ഓ.ഏലിക്കുട്ടി,ലീലാമ്മ മാത്യു എന്നിവർക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടു.ഏറെ ദുഷ്‌കരമായിരുന്ന തീവണ്ടി യാത്രയ്ക്കു ശേഷം അവരോടൊപ്പം പട്യാല ക്യാമ്പിലെത്തി.

vachakam
vachakam
vachakam

പട്യാല ക്യാമ്പിലെ മിന്നുന്ന താരമായിരുന്നു മിൽഖാ. സൗമനസ്യവും സൗഹാർദ്ദഭാവവും കൂടപ്പിറപ്പായിരുന്ന പറക്കും സിങ്ങ്  റിലേ ടീമിനെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തി.'ഞങ്ങളേക്കാൾ മുപ്പതു മീറ്റർ പിന്നിൽ നിന്നിട്ടാണ് അദ്ദേഹം ഓടുന്നത്. എന്നാൽ ഫിനിഷിങ് പോയിന്റിൽ അദ്ദേഹം എപ്പോഴും ഞങ്ങളേക്കാൾ ഇരുപതു മീറ്റർ മുന്നിലായിരുന്നു.'

ഇന്ത്യൻ സ്‌പോർട്‌സിന്റെ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു അതെന്നും സിസ്റ്റർ ഓർമ്മിക്കുന്നു.പിന്നീട് ഒരു വർഷം വരെ അദ്ദേഹവുമായി കത്തുകളിലൂടെ പഴയ ക്യാമ്പംഗങ്ങൾ ബന്ധം തുടർന്നു. അദ്ദേഹം  രോഗിയായാണെന്ന് അറിഞ്ഞതു മുതൽ പ്രാർത്ഥനയിൽ ഓർക്കാറുണ്ടായിരുന്നു.

ആതുര സേവനാർത്ഥം നഴ്‌സിംഗ് പഠനത്തിന് പോകുവാനുള്ള താല്പര്യത്താലാണ് ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് ഏലിക്കുട്ടി സന്യാസ ജീവിതം തെരഞ്ഞെടുത്തത്.നഴ്‌സിംഗ് പഠന കാലത്തും കായികരംഗത്തു തിളങ്ങി. തുടർന്ന് ഇടപ്പിള്ളി എം.എ.ജെ ., കോട്ടയം കാരിത്താസ്, മുതലക്കോടം ഹോളിഫാമിലി ആശുപത്രികളിൽ നഴ്‌സിംഗ് ട്യൂട്ടറായിരുന്നു. ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലുമായിരുന്നു  പത്തു വർഷത്തോളം. മിൽഖാ സിങ്ങിന്റെ മരണവാർത്തയറിഞ്ഞശേഷം  സ്‌പോർട്‌സ് ജേർണലിസ്റ്റ് സനിൽ.പി.തോമസ് സിസ്റ്ററിനെക്കുറിച്ച് ഓർത്തെടുത്തത് ഇങ്ങനെ:

vachakam
vachakam

വൈദ്യശാസ്ത്രത്തിനു കഴിയാത്തത് ദൈവത്തിനു സാധിക്കും എന്ന വിശ്വാസം അടിവരയിടുന്നൊരു അനുഭവം പങ്കുവയ്ക്കട്ടെ. കന്യാസ്ത്രീയായൊരു കായിക താരത്തിന്റെ കഥയാണിത്. അന്വേഷിച്ചാൽ കേൾക്കുന്നതു ശുഭവാർത്തയല്ലെങ്കിലോയെന്നു കരുതി കഴിഞ്ഞ 35 വർഷമായി ഞാൻ അന്വേഷിക്കാതിരുന്ന സിസ്റ്റർ ഗ്രാസിയയെ കണ്ടെത്തി.ഏറെ നേരം ഫോണിൽ സംസാരിച്ചു.

കഥ തുടങ്ങുന്നത് 1980കളുടെ മധ്യത്തിലാണ്. മനോരമ പ്രസിദ്ധീകരണമായ വനിതയിൽ 'കളിക്കളം വിട്ട കളിക്കാരികൾ ' എന്നൊരു പരമ്പര ഞാൻ എഴുതി പൂർത്തിയാക്കിയിട്ട് ഏതാനും നാൾ ആയി. ഒരു നാൾ വനിതയിൽ നിന്ന് ഒരാൾ എന്നെ കാണാൻ വന്നു. മണർകാട് മാത്യു സാർ കൊടുത്തയച്ചൊരു കുറിപ്പുണ്ട്  എത്രയും വേഗം അന്നമ്മ കൊച്ചമ്മയെ (മിസിസ് കെ.എം. മാത്യു) കാണണം. അടുത്ത ബസിനു കയറി ഞാൻ വനിതയിൽ എത്തി.

രണ്ടു പേരെക്കുറിച്ചുകൂടെ എഴുതണമെന്ന് കൊച്ചമ്മ പറഞ്ഞു. ഒന്ന്, വോളി താരം മറിയാമ്മ. രണ്ട്, സിസ്റ്റർ ഗ്രാസിയ എന്ന മുൻ ദേശീയ അത്‌ലിറ്റ് കെ.വി. ഏലിക്കുട്ടി. സിസ്റ്ററിനെക്കുറിച്ച് ഇന്നോ നാളെയോ എഴുതിത്തരണം. സിസ്റ്റർ എഴുതിയ കത്ത് വായിക്കാൻ തന്നു. അന്നമ്മക്കൊച്ചമ്മയുടെ മുഖത്ത് ഉളളിലെ വിഷമം പ്രകടമായിരന്നു. ആ കത്ത് കൊച്ചമ്മയെ വല്ലാതെ സ്പർശിച്ചു. മറ്റുള്ളവരുടെ ദുഃഖവും പ്രയാസങ്ങളുമൊക്കെ സ്വന്തം പ്രശ്‌നമായി കാണുന്ന വിശാല മനസ്സായിരുന്നു അന്നമ്മ കൊച്ചമ്മയുടേത്.

ഞാൻ കാരിത്താസ് ആശുപത്രിയിൽ പോയി സിസ്റ്റർ ഗ്രാസിയയെ കണ്ടു. അവിടെ നഴ്‌സിങ് ട്യൂട്ടറാണ്. ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ തുടർച്ചയായി രക്തപരിശോധനയ്ക്കു വിധേയമാകുന്നതിന്റെ അസ്വാസ്ഥ്യമുണ്ട്. ജാവലിനിൽ സംസ്ഥാന റെക്കോർഡ് ഉടമ.

സ്പ്രിന്റിലും ലോങ് ജംപിലും ദേശീയ മെഡൽ സ്വന്തമാക്കിയ ആൾ. ജാനിസ് സ്പിങ്കിനും മായാ മാത്യൂസിനും കെ.ഒ. ഏലിക്കുട്ടിക്കുമൊപ്പമാണ് ദേശീയ റിലേ സ്വർണം നേടിയത്. മിൽഖാ സിങ്ങിനും രൺധാവയ്ക്കുമൊക്കെ ഒപ്പം ദേശീയ ക്യാംപിൽ; ബെംഗളുരുവിലും ചെന്നൈയിലും നഴ്‌സിങ് പഠിക്കുമ്പോൾ സഭാ വസ്ത്രത്തിൽ ഓടി ജയിച്ച താരം. സിസ്റ്ററിന്റെ കഥ വനിതയിൽ അച്ചടിച്ചുവന്നു. പിന്നെ, ഇടയ്ക്കിടെ സിസ്റ്റർ എനിക്ക് കത്തയയ്ക്കുമായിരുന്നു.

1986 ൽ എന്നോ സിസ്റ്ററിന്റെ കത്ത്. ഞാൻ തൃശൂർ അമല കാൻസർ സെന്ററിലുണ്ട്. കാണാൻ ആഗ്രഹമുണ്ട്. മുൻകൂട്ടി അറിയിക്കാതെയാണ് ഞാൻ അമലയിൽ എത്തിയത്. എന്നെ കാത്തു നിന്നിരുന്നതു പോലെ സിസ്റ്റർ വരാന്തയിലേക്കു വരുന്നു. ക്ഷീണിതയെങ്കിലും മുഖത്തെ പ്രസരിപ്പ് കുറഞ്ഞിട്ടില്ല. എന്നെ കണ്ടതും ഏതാനും ചുവട് ഓടി വന്ന് എന്ന കൈകളിൽ പിടിച്ചു.കാന്റീനിൽ നിന്നു ചായ വാങ്ങിത്തന്നാണ് യാത്രയാക്കിയത്.പിന്നീട് സിസ്റ്ററിനെ ഞാൻ കണ്ടിട്ടില്ല. കത്തുകളും നിലച്ചു. തൊടുപുഴ കരിമണ്ണൂരിൽ വീട് കണ്ടെത്താമായിരുന്നെങ്കിലും ഞാൻ അതിനു തുനിഞ്ഞില്ല. എന്തോ ഒരു ഭയം.

ഒരിക്കൽ കോട്ടയത്ത് എന്റെ പുസ്തക പ്രകാശന വേളയിൽ അൽഫോൻസ, അസംപ്ഷൻ കോളജുകളിലെ സിസ്റ്റർമാരെ കണ്ട് മുൻ ഡി.ജി.പി. എം.കെ. ജോസഫ് സാർ മൈക്കിൽ കൂടി ചോദിച്ചു: ഇക്കൂട്ടത്തിൽ സനിലിന്റെ പുസ്തകത്തിലെ സിസ്റ്റർ ഉണ്ടോ? ഞാൻ സാറിനോട് കഥ പറഞ്ഞു.പക്ഷേ, പിന്നീട് മഹാത്ഭുതം സംഭവിച്ചു.

അടിമാലിയിൽ നിന്ന്, കായിക പ്രേമിയായ ഫാ. ജോസ് പറയന്നിലം എന്നെ വിളിച്ചു. മിൽഖാ സിങ്ങിനെക്കുറിച്ചു സംസാരിക്കാനാണ് അച്ചൻ വിളിച്ചത്. വർഷങ്ങൾക്കു ശേഷമാണ് അച്ചൻ എന്നെ വിളിക്കുന്നത്. സംസാര മധ്യേ, മിൽഖായ്‌ക്കൊപ്പം ക്യാംപിൽ ഉണ്ടായിരുന്ന കെ.വി. ഏലിക്കുട്ടിയെ അടുത്ത നാളിൽ കണ്ട കാര്യം പറഞ്ഞു.

അച്ചന്റെ ഇളയ സഹോദരിക്കൊപ്പം പഠിച്ചതാണു സിസ്റ്റർ. അച്ചനാണു നമ്പർ തന്നത്.നട്ടെല്ലിനു തേയ്മാനം വന്നതിന്റെ വേദനയല്ലാതെ തനിക്കിപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നു സിസ്റ്റർ പറഞ്ഞു. ബോൺ മരോ ഡിപ്രഷൻ ആയിരുന്നു രോഗം. സംശയിച്ച രോഗം ഇല്ലായിരുന്നു. തുടരെ എക്‌സ്‌റേ എടുത്തതും മറ്റും സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു അധികവും. ഇനി ഇടയ്ക്കിടെ വിളിക്കുമെന്നു പറഞ്ഞ് സിസ്റ്റർ ഗ്രാസിയ ഫോൺ വച്ചു. എന്തോ ഒരു മഹാത്ഭുതം കണ്ടതുപോലെ തോന്നുന്നു. ദൈവത്തിനു നന്ദി!

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam