പതിമൂന്നു വര്‍ഷകാലം അമേരിക്കയുടെ തിരക്കിനൊപ്പം ഒഴുകുകയായിരുന്നു മിനി വാസുദേവനും ഭര്‍ത്താവ് മധു ഗണേഷും. അമേരിക്കയിലെ തിരക്കിട്ട ജീവിതത്തില്‍ നാട്ടിലെ ഓര്‍മ്മകള്‍ പലതും നഷ്ട സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. ആ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും തിരികെ കോയമ്പത്തൂരിലേക്ക് വരുന്നത് 2004ലാണ്.
നഗരത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നായ്ക്കളുടെ എണ്ണം കണ്ട് അന്ധാളിച്ചുപ്പോയെന്നാണ് മിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അവയെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നും മിനി പറയുന്നു. വൈകാതെ എഞ്ചിനീയറായിരുന്ന മിനി തന്നെപ്പോലെ ചിന്തിക്കുന്ന ആളുകള്‍ക്കൊപ്പം ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുകയും പരിക്കേറ്റ നായകളെ പരിചരിക്കുകയും തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായകള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
മിനിക്ക് മൃഗങ്ങളെ വലിയ ഇഷ്ടമാണ്. അവ ബുദ്ധിമുട്ടുന്നത് കണ്ടു നില്‍ക്കാനാവില്ല. 2006ലാണ് ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് അവര്‍ 'ഹ്യുമന്‍ ആനിമല്‍ സൊസൈറ്റി' രൂപീകരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അവര്‍ 65000 -ത്തിലധികം മൃഗങ്ങളെ രക്ഷിക്കുകയും വാക്‌സിനെടുക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തു. അതില്‍ പശുവും പട്ടിയും പൂച്ചയും എല്ലാം ഉണ്ട്.
മിനിയുടെ വീട്ടില്‍ ഓമനമൃഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍, കുട്ടിക്കാലം മുതല്‍ തന്നെ മൃഗങ്ങളെയും പക്ഷികളെയും അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. പതിനൊന്നാമത്തെ വയസില്‍ ഒരു ഫാമില്‍ കോഴിയെ കൊല്ലുന്നത് കണ്ടപ്പോള്‍ മുതല്‍ അവള്‍ മാംസാഹാരം ഉപേക്ഷിച്ചു. 'എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ മൃഗങ്ങളെ സ്‌നേഹിച്ചുവെങ്കിലും, ഞാന്‍ അമേരിക്കയില്‍ ആയിരുന്നപ്പോഴാണ് ഒരു മൃഗത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കിയത്.
യുഎസിലെ സംരക്ഷണ ഭവനങ്ങളില്‍ സന്നദ്ധസേവനം നടത്തുന്നത് കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മൃഗങ്ങള്‍ക്കു വേണ്ടിയുള്ള അഭയകേന്ദ്രം എങ്ങനെയായിരിക്കണമെന്ന് മിനിക്ക് വളരെ വ്യക്തമായ ധാരണയുണ്ടായിരുന്നു. അവിടെ മൃഗങ്ങളെ സംരക്ഷിക്കുന്നതിന് പുറമേ ജനങ്ങളെ ബോധവല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒപ്പം ഒരു വെറ്ററിനറി സര്‍ജനെ കൂടി നിയമിച്ചു.
കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴില്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ പങ്കെടുത്തതാണ് ഇങ്ങനെയൊരു സംരക്ഷണ വീട് തുടങ്ങാന്‍ മിനിയെ പ്രേരിപ്പിച്ചത്. പിന്നീട് പലതരത്തിലും മൃഗങ്ങളുടെ വേദനകള്‍ മിനി കണ്ടു. അങ്ങനെ മേനക ഗാന്ധിക്ക് ഒരു കത്തെഴുതി. എന്നാല്‍ മേനക ഗാന്ധി തിരിച്ച് കത്തെഴുതിയത്, 'പരാതി പറയുന്നത് അവസാനിപ്പിച്ചിട്ട് പ്രവര്‍ത്തിച്ച് നോക്കൂ' എന്നാണ്. അങ്ങനെയാണ് എച്ച്.എ.എസ് തുടങ്ങുന്നത്.
ഭര്‍ത്താവിനും മറ്റ് രണ്ട് പേര്‍ക്കും ഒപ്പം ആരംഭിച്ച ആ മൃഗസംരക്ഷണ കുടുംബത്തിനിന്ന് 21 സ്റ്റാഫുകളുണ്ട്. എല്ലാ ദിവസവും 100 ഓളം വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്ന എച്ച്.എ.എസില്‍ അവരുടെ വളര്‍ത്തു മൃഗങ്ങളുടെ ചികിത്സ താങ്ങാനാവാത്ത ആളുകള്‍ക്ക് ഒരു ഔട്ട്‌പേഷ്യന്റ് സൗകര്യവുമുണ്ട്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ, വള്ളുകുപാറയില്‍, പൊള്ളാച്ചിയിലേക്കുള്ള വഴിയില്‍, 1.5 ഏക്കര്‍ സങ്കേതം ഇവര്‍ക്കുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ സ്വന്തം പണത്തിനാണ് പ്രവര്‍ത്തിച്ചതെങ്കിലും ഇപ്പോള്‍ വിവിധ ഭാഗത്തു നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മിനി വ്യക്തമാക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1